ഞാന്‍ ആ മഞ്ചാടിക്കുരു വെള്ളത്തിലേക്ക് വീശിയെറിഞ്ഞു. നീലജലത്തില്‍, ആ ചുവന്ന പൊട്ട് കറങ്ങിത്താഴുന്നത് അല്‍പനേരം നോക്കി നിന്നു. ഒരു കന്യകയുടെ ഹൃദയമാണ് ആഴങ്ങളിലെവിടെയോപോയി അടിഞ്ഞത് എന്ന് എനിക്ക് തോന്നിപ്പോയി.
കണ്ണു നിറയേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. എന്റെ വിഡ്ഢിത്തങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ആ പ്രായത്തിന്‍റെ വിഴുപ്പുമാത്രമാണ് ഞാനിപ്പോള്‍ വെള്ളത്തിലെറിഞ്ഞത്.
ഒരുപക്ഷേ, കക്കാ വാരുന്ന ഏതെങ്കിലും മുക്കവയുവാവിന് ആ മഞ്ചാടിമണി കിട്ടിയേക്കും. ഞാന്‍ വെറുതെ ചിന്തിച്ചു. അയാളത് അമൂല്യമായ ഉപഹാരം പോലെ തൻ്റെ കാമുകിക്കു സമ്മാനിച്ചേക്കും. ആ പെണ്‍കുട്ടി സ്വപ്നങ്ങളുടെ മുത്തുപോലെ അത് സൂക്ഷിച്ച് വച്ച് ഓമനിക്കും. അതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാകുമ്പോൾ അവളും വലിച്ചെറിഞ്ഞുകളയും. അങ്ങനെയങ്ങനെ ആ ചക്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.